Gundara Makham - ഗുണ്ടറ മഖാമില്‍


ഗുണ്ടറ മഖാമില്‍ ഒരു ദിനം

കൊടും കാട്ടിലെ ഗുണ്ടറ മഖാമിനെക്കുറിച്ച് സോഷ്യല്‍ മീഡിയകളിലൂടെ കേട്ടറിഞ്ഞപ്പഴേ അടുത്ത വര്‍ഷത്തെ ഉറൂസിന് അവിടെ എത്തണമെന്ന അതിയായ ആഗ്രഹമുണ്ടായിരുന്നു. ഉറൂസ് ദിവസം എന്നാണെന്നറിയാതെ വിഷമിച്ച് നില്‍ക്കുമ്പോഴാണ് ഗുണ്ടറ മഖാമുമായി ബന്ധമുള്ള എന്റെ നാട്ടുകാരന്‍ അശ്റഫ് ക്കയോട് അന്വേഷിച്ചത്. മഖാം സ്ഥിതിചെയ്യുന്നതിന് സമീപമുള്ള മച്ചൂരില്‍ ദീനീ സേവനം നടത്തുന്ന പെരിന്തല്‍മണ്ണക്കാരനായ ഒരു ഉസ്താദിന്റെയും തൊട്ടടുത്ത ബാവലിയില്‍ ദീനീ സേവനം നടത്തുന്ന ഖാസിം ഉസ്താദിന്റെയും നമ്പര്‍ സംഘടിപ്പിച്ച് തന്നു. 2017 ഏപ്രില്‍ 15ന് തന്നെ ഗുണ്ടറയില്‍ പോകാനുള്ള പ്ലാന്‍ തയ്യാറാക്കി. കൂടെ പോരുമെന്ന് പ്രതീക്ഷിച്ചിരുന്ന പലരും പല കാരണങ്ങളാല്‍ പോരാന്‍ കഴിയാതെ വന്നു. പക്ഷെ, പ്രിയ സ്നേഹിതന്‍ സി.എ അസീസ് പുല്‍പ്പറ്റയും ഞാനും ലൈന്‍ ബസിന് പോകാന്‍ തീരുമാനിച്ചു. 16 ന് ഞായറാഴ്ച്ച അതിരാവിലെ മഞ്ചേരിയില്‍ നിന്നും അരീക്കോട് - മാനന്തവാടി വഴി മച്ചൂരിലെത്തി. 

വയനാട് ജില്ലയിലെ മാനന്തവാടിയില്‍ നിന്നും മൈസൂര്‍ പോകുന്ന ബസ്സില്‍ കേരള – കര്‍ണ്ണാടക സംസ്ഥാനങ്ങളുടെ അതിര്‍ത്ഥിയില്‍ സ്ഥിതി ചെയ്യുന്ന ബാവലി മഖാമില്‍ നിന്നും ഏതാനും സ്റ്റോപ്പുകള്‍ കഴിഞ്ഞാല്‍ മച്ചൂരിലെത്തും. ഇവിടെ ബസ്സ് ഇറങ്ങി വലത്തോട്ടുള്ള റോഡിലൂടെ ഒരു കീലോമീറ്റര്‍ പോയാല്‍ ചെക്ക്പോസ്റ്റിലെത്തും. പച്ചപ്പുല്ല് വിരിച്ച പാടങ്ങള്‍ക്ക് നടുവിലൂടെ പോയി ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും സഞ്ചരിച്ചാണ് ഇവിടെയെത്തുക. റോഡിനിരുവശത്തും പാടങ്ങളിലും ഒഴിവുള്ള മറ്റു സ്ഥലങ്ങളിലും വാഹനങ്ങളുടെ നീണ്ട നിരകള്‍ ദൃശ്യമായി. പുഴയോട് ചേര്‍ന്ന് ഒരു കൊച്ചു പള്ളിയും കുറച്ച് വീടുകളും. 12 മണിയോടെ ചെക്ക്പോസ്റ്റില്‍ നിന്നും കബനിയുടെ തീരത്തേക്കുള്ള കര്‍ണ്ണാടക ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വാഹന സര്‍വ്വീസ് നിര്‍ത്തിവെക്കുമെന്ന അനൗണ്‍സ്മെന്റ് പള്ളിയില്‍ നിന്നും മുഴങ്ങി.




യാത്ര സാഹസികം എന്ന് പറഞ്ഞാല്‍ പോരാ, അതിസാഹസികം തന്നെ. കൊട്ട ജീപ്പുകളിലും ലോറികളിലും കുത്തിനിറച്ചുള്ള യാത്ര ഭയാനകം തന്നെ. ഈ സാഹസത്തിന് മുതിരാതെ ചിലര്‍ ഇടവഴികളിലൂടെ നടന്നു. മുമ്പെ ഇവിടെയെത്തിയ പല സുഹൃത്തുക്കളും എങ്ങനെയെങ്കിലും വാഹനത്തില്‍ കയറിപ്പറ്റാന്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു. ഒരുവിധത്തില്‍ ഒരു കൊട്ട ജീപ്പില്‍ കയറിപ്പറ്റി, പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ കുത്തിയും കുലുങ്ങിയും ആടിയും ഉലഞ്ഞും യാത്ര ചെയ്ത് കബനിപ്പുഴയുടെ ഏതാണ്ട് അടുത്തുള്ള ഒരിടത്തെത്തി. ചുറ്റും കൃഷിയിടങ്ങളും കൊച്ചു കൊച്ചു കുടിലുകളുമുള്ള നയന മനോഹരമായ ഒരിടം. കൃഷിയിടത്തില്‍ മരങ്ങള്‍ക്ക് മുകളില്‍ ഏറുമാടങ്ങള്‍. വന്യ മൃഗങ്ങളുടെ ഉപദ്രവം ഏല്‍ക്കാതിരിക്കാന്‍ ഇടതൂര്‍ന്ന വനങ്ങളില്‍ കൃഷിയിടങ്ങള്‍ക്കും കുടിലുകള്‍ക്കും ചുറ്റും വൈദ്യുതി ഘടിപ്പിച്ച വേലിക്കെട്ടുകള്‍. അങ്ങിങ്ങായി കര്‍ണ്ണാടക ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെയും പോലീസിന്റെയും നിരീക്ഷണ വാഹനങ്ങള്‍.






ഞങ്ങള്‍ പുഴക്കരയിലെത്തി. കാര്‍ന്നു തിന്നുന്ന വേനല്‍ചൂടില്‍ വറ്റിവരണ്ട കബനീ നദി ഒരു കണ്ണീരായി ചാലിട്ടൊഴുകുന്നു. പഴയപ്രതാപങ്ങള്‍ വിളിച്ചോതുന്ന വീതി കൂടിയ തീരങ്ങളും അങ്ങിങ്ങായി ഉണങ്ങി ദ്രവിച്ച മരങ്ങളുടെ കുറ്റികളും തിങ്ങിനിറഞ്ഞ മഖ്ബറ സന്ദര്‍ശിക്കാനെത്തിയ വിശ്വാസികളുമായി കബനിപ്പുഴ സജീവമായിരിക്കുന്നു. ബോട്ടില്‍ വെള്ളങ്ങളും പച്ചമാങ്ങ ഉപ്പിലിട്ടതും മറ്റു കാട്ടു വിഭവങ്ങളും വില്‍പ്പനക്കായി നാട്ടുകാര്‍ വളിയരികില്‍ അങ്ങിങ്ങായി ഇരിക്കുന്നു. ചെക്ക്പോസ്റ്റില്‍ നിന്നും കബനിയുടെ തീരത്തെത്താന്‍ 5 കിലോമീറ്ററോളം സഞ്ചരിക്കണം. വാഹനം കിട്ടാതെ നടന്ന് അതിക്ഷീണിതരായി എത്തിയ പലരും ഇവിടെയുണ്ട്.


 

പുഴയിലൂടെ ഇറങ്ങി അക്കരെയെത്തിയാല്‍ കാടിന്റെ പ്രതീതി തോന്നും. ഇടതൂര്‍ന്ന മുളങ്കാടുകള്‍. നട്ടുച്ചനേരത്തും കുളിര്‍തെന്നലായി ഒഴുകിയെത്തുന്ന മന്ദമാരുതന്റെ തലോടല്‍ മാത്രമാണ് ഏക ആശ്വാസം. ഒരല്‍‍പ്പം മുന്നോട്ട് നടന്നാല്‍ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പച്ചപ്പരവതാനി. അങ്ങിങ്ങായി ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് കൂട്ടിയിട്ട ഉണങ്ങിയ മുളകള്‍. പോയ കാലത്തില്‍ തങ്ങളുടെ സജീവ സാന്നിദ്ധ്യം ഇവിടെയുണ്ടായിരുന്നു എന്ന് വിളിച്ചോതുന്ന നൂറുകണക്കിന് മരക്കുറ്റികള്‍. കാലിന്നടിയില്‍ മുഴുവന്‍ കാട്ടാനകളുടെ സ്വന്തം നാടിതെന്ന് തെളിയിക്കുന്ന ആനപ്പിണ്ഢങ്ങള്‍. ബൈത്തുകള്‍ പാടിയും ബവാബുകള്‍ ഏറ്റുപാടിയും, കഥകളും നാട്ടു വര്‍ത്താനങ്ങളും പറഞ്ഞും, ഒരു പുതിയ സ്ഥലം കണ്ണില്‍ കാണുമ്പോഴുള്ള അമ്പരപ്പും സംസാരങ്ങളുമായി നടന്ന് നീങ്ങുന്ന ഒരായിരം സന്ദര്‍ശകര്‍. കൂട്ടത്തില്‍ ആരോടും ഒന്നും മിണ്ടാതെ, ചുണ്ടില്‍ ഇലാഹീസ്മരണയുടെ ബഹിര്‍ സ്ഫുരണമെന്നോണം ചുണ്ടുകള്‍ മാത്രം ചലിപ്പിച്ച് മുന്നോട്ട് മാത്രം നോക്കി നടന്ന് നീങ്ങുന്ന ഒരുപാട് പുണ്യപുരുഷന്മാരും.



 

പലര്‍ക്കും ഈ യാത്ര പലതുമാണ്. സിയാറത്ത് യാത്ര കരുതി വന്നവരും, ടൂര്‍ എന്ന ഉദ്ദേശ്യത്തോടെ എത്തിയവരും അക്കൂട്ടത്തിലുണ്ട്. മേലെ തപിപ്പിക്കുന്ന സൂര്യന്റെ ചൂടില്‍ പച്ചവിരിച്ച മണല്‍ പാതയിലൂടെ നടന്നും കിതച്ചുമായി ഉള്‍വനത്തിലേക്ക് നടന്നു.

സന്ദര്‍ശകര്‍ക്ക് സൗകര്യമൊരുക്കാന്‍ മച്ചൂര്‍ നിവാസികള്‍ ഒരുക്കിയ വ്യത്യസ്തമായ വിഭവങ്ങള്‍ അവിടെ ലഭ്യമായിരുന്നു. വെള്ളക്കുപ്പികളും, വാഴപ്പഴങ്ങളും, നേര്‍ച്ചച്ചോറും, പലരും ഉണ്ടാക്കി വിതരണം ചെയ്യുന്ന മധുരച്ചോറും നാട്ടുകാര്‍ വിതരണം ചെയ്യുന്നുണ്ട്. ട്രാക്ടറുകളിലും മറ്റുമായി ഈ വിഭവങ്ങളെല്ലാം അവര്‍ കാട്ടില്‍ എത്തിച്ചിരുന്നു. നേരെ ചെന്നത് ഹസ്രത്ത് ബരിക് ഷാഹ് വലിയുല്ലായുടെ മഖ്ബറയിലേക്ക്. നേര്‍ച്ച ദ്രവ്യങ്ങള്‍ മഖ്ബറയുടെ മുകളില്‍ വെച്ചിരിക്കുന്നു.





തൊട്ടടുത്തായി സയ്യിദ് അബ്ദുല്‍ ബാരി () എന്ന മഹാന്റെ മഖ്ബറയും. രണ്ടിടത്തും വിശ്വാസികളുടെ തിരക്കുതന്നെ. വിശുദ്ധ ഖുര്‍ആനിന്റെയും പ്രത്യേകിച്ച് യാസീന്‍ സൂറത്തിന്റെയും പ്രാര്‍ത്ഥനയുടെയും ശബ്ദ വീചികള്‍ അന്തരീക്ഷത്തില്‍ അലയടിക്കുന്നു. മന്‍ഖൂസ് മൗലിദിന്റെയും മജ് ലിസുന്നൂറിന്റെയും ശബ്ദങ്ങളും കീര്‍ത്തന കാവ്യങ്ങളും അറബിയിലും മലയാളത്തിലും തമിഴിലും കന്നടയിലും ഉറുദുവിലുമൊക്കെയായി ഒരു ആത്മീയ അന്തരീക്ഷം. ഒറ്റക്കും കൂട്ടായും നടക്കുന്ന പ്രാര്‍ത്ഥനകള്‍. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇവിടെ പല ഉദ്ദേശ്യങ്ങളുമായെത്തി അവ പൂര്‍ത്തിയായതിന്റെ സംതൃപ്തിയില്‍ വീണ്ടുമെത്തിയ പലരും അക്കൂട്ടത്തിലുണ്ട്.

ഞങ്ങള്‍ തിരിച്ച് നടന്നു. ആളുകള്‍ കുറഞ്ഞുകൊണ്ടിരുന്നു. ചൂടിന് കനം കുറഞ്ഞു വരുന്നുണ്ട്. പിന്നിട്ട പുല്‍തകിടികളും മുളങ്കൂട്ടങ്ങളും പിന്നിട്ട് പുഴ കടന്നു. വന്‍ ജനക്കൂട്ടം വളരെ കുറഞ്ഞിരിക്കുന്നു. ലോറിക്ക് കാത്ത് നിന്നു. തിരിച്ചുള്ള യാത്ര അതി ഭയാനകമായിരുന്നു. ഒരു ലോറിയില്‍ തിക്കിത്തിരക്കി ജനങ്ങള്‍ കേറി. കുഴികള്‍ നിറഞ്ഞ റോഡിലുടെയുള്ള ഓരോ ചലനവും ഭീതിജനകമായിരുന്നു. വളവുകളും തിരിവുകളുമെല്ലാം എത്തുന്നത് തന്നെ പേടിയായി. ശ്വാസം മുട്ടി ചില കുട്ടികള്‍ കരയാന്‍ തുടങ്ങി. ഓരോ നിമിഷവും എണ്ണിയണ്ണിത്തീര്‍ത്ത് ചെക്ക്പോസ്റ്റില്‍ തിരിച്ചെത്തി. നേര്‍ച്ചച്ചോര്‍ പള്ളി കമ്മിറ്റി വിതരണം ചെയ്യുന്നിടത്ത് നിന്ന് വാങ്ങി ബസ് സ്റ്റോപ്പിലെത്തി.



മാനന്തവാടിയിലേക്ക് ബസ്സില്‍ കയറി. വഴിയരികില്‍ കാട്ടാനക്കൂട്ടത്തെയും കണ്ട് ബാവലി വഴി മാനന്തവാടിയിലെത്തി. അസ്വര്‍ നിസ്കാരവും കഴിഞ്ഞെത്തിയപ്പോഴേക്ക് അരീക്കോട് ഭാഗത്തേക്കുള്ള ബസ്സുകള്‍ അവസാനിച്ചിരുന്നു. നേരെ കോഴിക്കോട് - വള്ളുവമ്പ്രം - മഞ്ചേരി വഴി നാട്ടില്‍ തിരിച്ചെത്തി. അല്‍ഹംദുലില്ലാഹ്.


ഗുണ്ടറയുടെ ചരിത്രം (കടപ്പാട്)


വർഷങ്ങൾക്ക് മുമ്പ് അറബ് ദേശത്ത് നിന്നും ഇന്ത്യയിലെത്തിയ പണ്ഡിതരുടെ സംഘത്തിലെ ഒരു മഹത് വ്യക്തി... 'ഹസ്രത്ത് സയ്യിദ് അബ്ദുൽ ബാരി() തങ്ങൾ'. കേരളാ അതിർത്തി വഴി ബേഗൂർ ഫോറസ്റ്റ് ഓഫീസിലെത്തുകയും വനപാലകരുടെ മൗനാനുവാദത്തോടെ ഓഫീസിനരികിൽ പ്രാർത്ഥനാ കർമ്മത്തിലേർപെടാനും ഇടയായി.
സമയത്ത് അങ്ങോട്ട് കടന്ന് വന്ന ഉയർന്ന ഉദ്യോഗസ്ഥൻ, ആരാണിവിടെ ഇയാൾക്ക് പ്രാർത്ഥനക്ക് അനുവാദം കൊടുത്തതെന്ന് ജീവനക്കാരോട് കയർത്ത് 'തങ്ങൾ' പ്രാർത്ഥന നടത്തുന്നിടത്തേക്ക് ക്ഷുഭിതനായി എത്തി...
എന്നാൽ അവിടെ...,
'തങ്ങളുടെ' ദിവ്യശക്തിയിൽ 'എന്തോ ഭയാനകമായ കാഴ്ച' കണ്ട ഉദ്യോഗസ്ഥന്റെ അലർച്ച കേട്ട് ഓടിയെത്തിയ ജീവനക്കാർക്കും നാട്ടുകാർക്കും സാധാരണയിൽ കവിഞ്ഞ് ഒന്നും കാണാൻ കഴിഞ്ഞില്ലത്രേ.
ഭയന്ന് 'പനി' പിടിച്ച് വിറക്കുന്ന ഉദ്യോഗസ്ഥനും പേടിച്ചരണ്ട നാട്ടുകാർക്കും മുന്നിലേക്ക് തന്റെ പ്രാർത്ഥന പൂർത്തിയാക്കി എത്തിയ 'തങ്ങൾ' തോരാതെ പെയ്യുന്ന മഴയിൽ കൂലംകുത്തി ഒഴുകുന്ന കബനി പുഴക്ക് അക്കരെ കാട്ടിലേക്ക് പോവാൻ വഞ്ചിയിറക്കാൻ ആവിശ്യപ്പെട്ടു. സംഹാര താണ്ഡവമാടി ഒഴുകുന്ന പുഴയിലേക്ക് ഇപ്പോൾ ഇറങ്ങുന്നത് അപകടമാണെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് 'തങ്ങൾ' അവിടെ ഉണ്ടായിരുന്ന ഒരു ആദിവാസിയോട് രണ്ട് വാഴയില കൊണ്ട് വരാൻ ആവിശ്യപ്പെടുകയും എല്ലാവരേയും 'അത്ഭുതപ്പെടുത്തി' ഇരുകരമുട്ടി ഒഴുകുന്ന പുഴയിൽ ഇട്ട വാഴയിലയിൽ ചവിട്ടി ആദിവാസിയേയും കൂട്ടി അക്കരേക്ക് പോയത്രേ... ആഴ്ചകൾ കഴിഞ്ഞിട്ടും തിരിച്ച് വരാതിരുന്ന ഇവരെ അന്വേഷിച്ച് മഴതോർന്ന സമയത്ത് പുഴ കടന്ന് ചെന്ന വനപാലകരും നാട്ടുകാരും കണ്ടത് ഉൾക്കാട്ടിൽ അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന രണ്ട് ശവകുടീരങ്ങളാണ്(ഖബർ).




 

Comments

Popular posts from this blog

കുറ്റിച്ചിറയുടെ പൈതൃകം തേടി ...... kuttichira

Alappuzha- 2